സ്പോർട്സ്

പട തുടങ്ങി ഫുട്ബോൾ പ്രേമികൾ അവേശ കൊടുമുടിയിൽ

By ദ്രാവിടൻ ഡസ്ക്

June 16, 2021

പട തുടങ്ങി ഫുട്ബോൾ പ്രേമികൾ അവേശ കൊടുമുടിയിൽ

യൂറോ കപ്പില്‍ ആദ്യ മത്സരത്തില്‍ തന്നെ വലിയ കടമ്ബ സമര്‍ത്ഥമായി മറികടന്നിരിക്കുകയാണ് ഫ്രാന്‍സ്. ഇന്ന് ജര്‍മ്മനിയെ അവരുടെ തട്ടകത്തില്‍ വെച്ച്‌ നേരിട്ട ഫ്രാന്‍സ് മറുപടിയില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. ഒരു ഗോളിന് മാത്രമാണ് ജയിച്ചത് എങ്കിലും ജര്‍മ്മന്‍ നിരയെ വെള്ളം കുടിപ്പിക്കുന്ന പ്രകടനമാണ് ഫ്രാന്‍സ് ഇന്ന് നടത്തിയത്.

ലോക ചാമ്ബ്യന്മാരും മുന്‍ ലോക ചാമ്ബ്യന്മാരും നേര്‍ക്കുനേര്‍ വന്ന മത്സരം തുടക്കം മുതല്‍ ആവേശകരമായിരുന്നു. ജര്‍മ്മനി കൂടുതല്‍ സമയം പന്തു കൈവശം വെച്ചു എങ്കിലും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചത് ഫ്രാംസ് ആയിരുന്നു. 16ആം മിനുട്ടില്‍ എമ്ബപ്പെയുടെ ഒരു ഷോട്ടായിരുന്നു ആദ്യ ഗോളിലേക്കുള്ള ഷോട്ട് അത് സമര്‍ത്ഥമായി നൂയര്‍ തടഞ്ഞു.20ആം മിനുട്ടില്‍ പക്ഷെ ഒരു സെല്‍ഫ് ഗോള്‍ നൂയറിനെ കീഴ്പ്പെടുത്തി.

പോഗ്ബയുടെ പുറംകാലു കൊണ്ടുള്ള ഒരു ഗംഭീര പാസ് ഫുള്‍ബാക്കായ തിയോ ഹെര്‍ണാണ്ടസിനെ കണ്ടെത്തി. ഹെര്‍ണാണ്ടസ് ഗോള്‍ മുഖത്തേക്ക് തിരിച്ചുകിട്ട പന്ത് ഡിഫന്‍ഡ് ചെയ്യുന്നതിനിടയില്‍ ജര്‍മ്മന്‍ സെന്റര്‍ ബാക്കായ ഹമ്മല്‍സ് സ്വന്തം വലയിലേക്ക് തന്നെ പന്തെത്തിച്ചു. 22ആം മിനുട്ടില്‍ മുള്ളറിനും 38ആം മിനുട്ടില്‍ ഗുണ്ടോഗനും ഗോള്‍ മടക്കാന്‍ അവസരം കിട്ടി എങ്കിലും രണ്ട് ശ്രമങ്ങളും ടാര്‍ഗറ്റില്‍ പോലും എത്തിയില്ല.

41ആം മിനുട്ടില്‍ പോഗ്ബ നല്‍കിയ ഒരു ലോബ് പാസ് ബെന്‍സീമയെ കണ്ടെത്തി എങ്കിലും താരം ഷോട്ട് എടുക്കാന്‍ വൈകിയത് സ്കോര്‍ 1-0ല്‍ നിര്‍ത്തി. രണ്ടാം പകുതിയിലും ഇരുടീമുകളും അറ്റാക്ക് ചെയ്യുന്നത് തുടര്‍ന്നു. 52ആം മിനുട്ടില്‍ എമ്ബപ്പെയുടെ പാസ് സ്വീകരിച്ച്‌ ഗോള്‍ മുഖത്ത് എത്തിയ യുവന്റസ് മിഡ്ഫീല്‍ഡര്‍ റാബിയോ എടുത്ത ഷോട്ട് പോസ്റ്റില്‍ തട്ടിയാണ് പുറത്ത് പോയത്.

ഇതിനു തൊട്ടു പിന്നാലെ ജര്‍മ്മനിക്കും നല്ല അവസരം കിട്ടി. പെനാള്‍ട്ടി ബോക്സിനുള്ളില്‍ നിന്ന് കിട്ടിയ തുറന്നവസരം മുതലാക്കാന്‍ പക്ഷെ ബയേണിന്റെ ഗ്നാബറിക്കായില്ല. 66ആം മിനുട്ടില്‍ എമ്ബപ്പെ മനോഹരമായ രീതിയില്‍ ഫ്രാന്‍സിനായി വലകുലുക്കി എങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചത് താരത്തിന്റെ ആഹ്ലാദം പകുതിക്ക് വെച്ച്‌ നിര്‍ത്തി. കളിയുടെ 84ആം മിനുട്ടില്‍ ബെന്‍സീമയും ഫ്രാന്‍സിനായി വല കുലുക്കി. പക്ഷെ ബെന്‍സീമയുടെ ഗോളിന്റെ ബില്‍ഡപ്പില്‍ എമ്ബപ്പെ ഓഫ് സൈഡ് ആയതു കൊണ്ട് ആ ഗോളും നിഷേധിച്ചു.

ഒരു ഗോള്‍ മാത്രമെ നേടാന്‍ ആയുള്ളൂ എന്നത് മാത്രമാകും ദെഷാംസിന്റെയും ഫ്രാന്‍സിന്റെയും ഇന്നത്തെ നിരാശ. ഇനി ഗ്രൂപ്പില്‍ ഹംഗറിയും പോര്‍ച്ചുഗലുമാണ് ഫ്രാന്‍സിന്റെ എതിരാളികള്‍.