
പുതിയതായി പണിതീർത്ത
വീടിന്റെ
ചുമരിലേയ്ക്കൊന്നു
കൈവച്ചൊരമ്മതൻ മകനസ്വസ്ഥനായ് ചൊല്ലുന്നു ക്ഷോഭ്യനായ്:
കറപിടിച്ചിടാമമ്മയീ കൈകളാൽ
ചുമരിലൂന്നിപ്പിടിക്കവേ ഓർക്കണം
പുതിയ വീടല്ലെ?ചില്ലുകൾ, മെത്തകൾ,
വിരലുതട്ടാതിരിക്കുവാൻ നോക്കണം..
നരപിടിച്ചൊരീ കാലുകൾ മാർബിളിൽ
വഴുതിമാറവേ വീഴാതിരിക്കുവാൻ ചുമരു തൊട്ടു, പൊറുക്കുക എൻ മകൻ,
കറയെഴാത്തൊരീ കൈയ്യിലെ പാടുകൾ ,
കരളിലേറ്റ ക്ഷതങ്ങളാണോർക്കണം..
ഇവിടെ വാർഷികാഘോഷമായ് ആളുകൾ ചുമരു വെള്ളപൂശുമ്പൊഴാ ഓർമ്മകൾ
ചെളിയൊലിക്കുന്ന കാലുമായ് നീയെന്റെ
മടിയിലേയ്ക്കു കുതിച്ചു വീഴുന്നപോൽ !
വെറുതെയോർമ്മിച്ചു പോകുന്നു ഓർമ്മകൾ,
പഴകി ജീർണ്ണിച്ച ഭാരമാകുന്നു ഞാൻ.
അകലെയെങ്ങോ ചിരിക്കുമാ വീട്ടിലെ
ചുമരുകൾക്കിതു സ്മരണയുണ്ടാവുമോ?
അവിടെയുണ്ടായിരിക്കുമോ ‘അമ്മ’തൻ ‘വര’വുമായി ചിരിച്ചുനില്ക്കും മുഖം ……
— ടി.കെ.രഘുനാഥ് —
This post has already been read 2605 times!
Comments are closed.