ഇലക്ഷൻ വാർത്തകൾ

തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ചാണ്ടി ഉമ്മൻ ചേർപ്പിലെത്തി; ആവേശത്തോടെ പ്രവർത്തകർ

തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ചാണ്ടി ഉമ്മൻ ചേർപ്പിലെത്തി; ആവേശത്തോടെ പ്രവർത്തകർ

 

ചേർപ്പ്: കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ആവേശം നൂറിരട്ടിയായി വർദ്ധിപ്പിച്ച് ഒരു യുവ നേതാവ് ചാണ്ടി ഉമ്മൻ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിതല ഒരുക്കങ്ങൾ വിലയിരുത്താൻ ചേർപ്പിലെത്തി. ചേർപ്പ് പ്രദേശത്തെ ഓരോ വീടുകളിലും നേരിട്ടെത്തി, പരമാവധി ആളുകളെ നേരിൽക്കണ്ട് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് അത്യുജ്വല തുടക്കം കുറിയ്ക്കുകയായിരുന്നു ചാണ്ടി ഉമ്മൻ .

കഴിഞ്ഞ രണ്ടു ദിവസമായി ചേർപ്പിലും, വല്ലച്ചിറയിലുമായാണ് ചാണ്ടി ഉമ്മൻ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി എത്തിയത്. തിരഞ്ഞെടുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ തന്നെയായിരുന്നു ചാണ്ടി ഉമ്മന്റെ ലക്ഷ്യവും. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ചേർപ്പിലെ ഓരോ പ്രദേശത്തിന്റെയും, മണ്ഡലത്തിന്റെ മൊത്തത്തിലുള്ളതുമായ കണക്കുകളും പ്രവർത്തനങ്ങളും വിലയിരുത്തലായിരുന്നു ചാണ്ടി ഉമ്മൻ ലക്ഷ്യമിട്ടിരുന്നത്.

രാവിലെ ചേർപ്പിലെ മഹാത്മാ മൈതാനത്തെ ഗാന്ധി സ്തൂപത്തിൽ പുഷ്പാർച്ചന നടത്തിയാണ് മണ്ഡലത്തിൽ ചാണ്ടി ഉമ്മൻ പ്രചാരണത്തിനു തുടക്കം കുറിച്ചത്. തുടർന്നു, ഗാന്ധി സ്മൃതി ചിത്രവും സന്ദർശിച്ചു. കൃത്യമായ ആസൂത്രണത്തോടെ, മണ്ഡലത്തിന്റെ മുക്കും മൂലയിലും കോൺഗ്രസ് പ്രവർത്തകരെ ഉണർത്തി സജീവമാക്കുക എന്നതായിരുന്നു ചാണ്ടി ഉമ്മന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ചേർപ്പിലെ ഓരോ നേതാക്കളെയും നേരിൽക്കണ്ട് കാര്യങ്ങൾ വിലയിരുത്തുക കൂടി ചെയ്തു ചാണ്ടി ഉമ്മൻ.

കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ.കെ സുധീർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോൺആന്റണി, കെ.ആർ സിദ്ധാർത്ഥൻ, പ്രദീപ് വലിയങ്ങോട്ട് എന്നിവർ അടങ്ങുന്ന വലിയൊരു നേതാക്കളുടെയും പ്രവർത്തകരുടെയും നിര തന്നെ ചാണ്ടി ഉമ്മനെ അനുഗമിച്ചു രംഗത്തിറങ്ങിയിരുന്നു.

വോട്ടർ പട്ടിയിൽ നിന്നും സാധാരണ ഗതിയിൽ കോൺഗ്രസ് പ്രവർത്തകരെയും അനുഭാവികളെയും കോൺഗ്രസിനു വോട്ട് ചെയ്യാൻ സാധ്യതയുള്ളവരെയും അവസാന നിമിഷം വെട്ടിമാറ്റുന്ന കുതന്ത്രം പലപ്പോഴും സി.പി.എം പ്രയോഗിക്കാറുണ്ട്. ഇക്കുറി ഇത് ഉണ്ടാകില്ലെന്നു ഉറപ്പിക്കുന്നതിനായിരുന്നു ചാണ്ടി ഉമ്മൻ കൂടുതൽ ശ്രദ്ധവച്ചത്. വോട്ടർ പട്ടികയിൽ പേരില്ലാത്ത ആളുകളെ കണ്ടെത്തുന്നതിനും, ഇവരെ കൃത്യമായി വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനും വേണ്ട നിർദേശങ്ങൾ ചാണ്ടി ഉമ്മൻ പ്രവർത്തകർ നൽകിയിരുന്നു. ഇത് കൂടാതെ ഓരോ വോട്ടറുടെ പേരും പട്ടികയിലുണ്ട് എന്നു ഉറപ്പിക്കുന്നതിനു വേണ്ട മാർഗങ്ങളും കൃത്യമായി അണികൾക്കും പ്രവർത്തകർക്കും ചാണ്ടി ഉമ്മൻ പകർന്നു നൽകുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം പരിപാടികളുടെ ഭാഗമായി ചേർപ്പ് പഞ്ചായത്തിലെ നാനൂറോളം വീടുകളിലാണ് ചാണ്ടി ഉമ്മൻ കയറിയിറങ്ങിയത്. വല്ലച്ചിറയിലെ ഇരുനൂറോളം വീടുകളിലും ചാണ്ടി ഉമ്മൻ നേരിട്ടെത്തി. സാധാരണക്കാർക്കിടയിൽ വൻ സ്വീകാര്യതയാണ് ചാണ്ടി ഉമ്മന് ഇവിടങ്ങളിൽ ലഭിച്ചത്. ജനകീയനായ നേതാവിനെ നാട് ഇരുകയ്യും നീട്ടി സ്വീകരിക്കുന്നതാണ് ചേർപ്പിലും വല്ലച്ചിറയിലും കാണാനായത്.

This post has already been read 1214 times!

Comments are closed.